മലപ്പുറം: മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്.
കൊണ്ടോട്ടി–പുളിക്കൽ റോഡിലെ വലിയപറമ്പിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നടുറോഡിലൂടെ മുട്ടിലിഴഞ്ഞ് നീങ്ങുന്ന പിഞ്ചുകുഞ്ഞിനെ കണ്ട ഡ്രൈവർ രാമചന്ദ്രൻ ഉടൻ ബസ് നിർത്തുകയായിരുന്നു. തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ കണ്ടക്ടർ നവാസ് കുഞ്ഞിനെ സുരക്ഷിതമായി എടുത്ത് വീട്ടിലെത്തിച്ചതോടെ വലിയ അപകടമാണ് ഒഴിവായത്.
ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് ഈ ഭീതിജനകമായ സംഭവം പുറംലോകം അറിഞ്ഞത്. ഡ്രൈവർ രാമചന്ദ്രന്റെയും കണ്ടക്ടർ നവാസിന്റെയും സമയോചിതമായ ഇടപെടലിനെ ഗതാഗത മന്ത്രിയും മോട്ടോർ വാഹന വകുപ്പും അഭിനന്ദിച്ചു.

