സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പത്താം ദിവസം പിടിയിൽ. സബിത്തിനെയാണ് പൊലീസ് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് മോഷണം പോയത്. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ പുകയില ഉൽപന്നങ്ങളായിരുന്നു ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലായിരുന്നു ഇത്.
മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ കാണാതായ വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകർത്തല്ല മോഷണം നടന്നത്. പകരം താക്കോൽ കൈക്കലാക്കിയ ശേഷമാണ് തൊണ്ടിമുതൽ കവർന്നതെന്നാണ് കണ്ടെത്തൽ.
സംഭവം നടന്ന് പത്താം ദിവസമാണ് പ്രതിയായ സബിത്തിനെ എറണാകുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
