Home Businessഎണ്ണവില കുത്തനെ ഇടിഞ്ഞു; ഇന്ത്യയ്ക്ക് ആശ്വാസം, ബാരലിന് 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോർട്ട്

എണ്ണവില കുത്തനെ ഇടിഞ്ഞു; ഇന്ത്യയ്ക്ക് ആശ്വാസം, ബാരലിന് 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോർട്ട്

by news_desk1
0 comments

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വിലക്കുറവിന് പ്രധാന കാരണം. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണെങ്കിലും, എണ്ണ വിപണി പൂർണമായും പഴയ നിലയിലാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ജൂലൈയിൽ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമെത്തി. കഴിഞ്ഞ മാർച്ച് 10-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിലെ എണ്ണവില.

എണ്ണവിലയിലെ ഇടിവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനും, കോർപ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും സഹായിക്കും. ഇന്ധനച്ചെലവുമായി നേരിട്ട് ബന്ധപ്പെട്ട വ്യോമയാനം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ, പെയിന്റ്, കെമിക്കൽ മേഖലകൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ ബിസിനസുകൾക്കും ഈ വിലക്കുറവ് ഗുണകരമാകും.

ലോക എണ്ണ വിപണിയിലെ ഏറ്റവും നിർണായകമായ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഈ വർഷം ആദ്യം മേഖലയിലുണ്ടായ ആക്രമണങ്ങളും സംഘർഷങ്ങളും എണ്ണവില കുത്തനെ ഉയരാനും പണപ്പെരുപ്പ ആശങ്കകൾ വർധിക്കാനും കാരണമായിരുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്.

അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നതുകൊണ്ട് മാത്രം പ്രതിസന്ധികൾ അവസാനിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ നീങ്ങുകയും ഒപെക് ശേഖരങ്ങൾ വിപണിയിലെത്തുകയും ചെയ്യേണ്ടതുണ്ട്. മിഡിൽ ഈസ്റ്റിലെ തുറമുഖങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, റിഫൈനറികൾ എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ രണ്ടുമുതൽ മൂന്നുമാസം വരെ സമയമെടുക്കും.

യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് എണ്ണ ഉൽപ്പാദനം തിരിച്ചെത്താനും മാസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. കരാർ ഔദ്യോഗികമാകുകയും കപ്പൽ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ എണ്ണ വിപണി ജാഗ്രതയോടെയാകും മുന്നോട്ട് പോകുക.

You may also like