ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു. ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ്’ പരിപാടിയിലൂടെയാണ് അവർ മാധ്യമങ്ങൾക്കുമുന്നിലെത്തുക.
സുരക്ഷാ കാരണങ്ങളാൽ വാർത്താസമ്മേളനം ഓൺലൈനായിരിക്കും. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയതിന് ശേഷം ഹസീന ആദ്യമായാണ് പൊതുവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നത്. കലാപത്തിന് ശേഷം കൃത്യം രണ്ടാം വർഷം അതേ ദിവസമാണ് വാർത്താസമ്മേളനം നടക്കുന്നത്.
ഈ വാർത്താസമ്മേളനത്തിൽ ബംഗ്ലാദേശിലേക്കുള്ള മടങ്ങിപ്പോക്കിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം, ബംഗ്ലാദേശിലെ കലാപത്തിന് പിന്നാലെ ഇൻറർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയം നിയമപരമായി പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങി നിയമനടപടികൾ നേരിടുമെന്നാണ് ഹസീനയുടെ നിലപാട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലും ഇക്കാര്യം അവർ വ്യക്തമാക്കിയിരുന്നു.

