🔻 സബ് ഹെഡ്ലൈൻ
ഭോപ്പാൽ: പ്രമുഖ ഐഎഎസ് കോച്ചിംഗ് സ്ഥാപനത്തിന്റെ ഡയറക്ടറെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്ന കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമി ഡയറക്ടറെയാണ് നാല് മണിക്കൂറോളം തടങ്കലിൽ വെച്ച് പണം തട്ടിയെടുത്തത്.
സ്ഥാപനത്തിന്റെ ഭോപ്പാൽ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മയാണ് കുറ്റകൃത്യത്തിന് പിന്നിൽ. സ്ഥാപന വികസനവും സെമിനാറും ചർച്ച ചെയ്യാമെന്ന വ്യാജേന ഡയറക്ടറെ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബിസിനസ് യാത്രയായി എത്തിയ ഇവരെ ഹോട്ടലിൽ നിന്ന് ബാഗ്സെവാനിയയിലെ വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി.
ഒരു ദിവസം മുമ്പ് മാത്രം വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ ആയുധധാരികൾ കാത്തുനിന്നിരുന്നു. ഡയറക്ടറെയും കൂടെയുണ്ടായിരുന്നവരെയും നാല് മണിക്കൂറോളം തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി, ‘ജനശില സൊസൈറ്റി’, ‘ആർഎസ് എന്റർപ്രൈസസ്’ എന്നീ അക്കൗണ്ടുകളിലേക്ക് 1.89 കോടി രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ശബ്ദം പുറത്തുപോകാതിരിക്കാൻ ഫ്ലാറ്റിൽ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ പ്ലേ ചെയ്തതായും പൊലീസ് കണ്ടെത്തി.
പരാതിപ്പെട്ടാൽ കൂട്ടുകാരെ അപായപ്പെടുത്തുമെന്ന് വ്യാജ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് രാത്രി വൈകി ഇരയെ വിട്ടയച്ചത്. ദില്ലി സ്വദേശിയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ പ്രിയങ്ക് ശർമ്മ അസുഖം നടിച്ച് എയിംസ് ഭോപ്പാൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പരിശോധനയിൽ ആരോഗ്യനില സാധാരണയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മറ്റ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് ആയുധങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. തട്ടിയെടുത്ത 1.89 കോടി രൂപ കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ സമയോചിതമായി മരവിപ്പിച്ചതോടെ മുഴുവൻ തുകയും സുരക്ഷിതമാക്കിയിട്ടുണ്ട്. തുക ഉടൻ തന്നെ പരാതിക്കാരിക്ക് തിരികെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

