ന്യൂഡൽഹി: രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കൈക്കൂലി കേസുകളിൽ ആറ് റെയിൽവേ ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനികളുടെ ബില്ലുകൾ അനുകൂലമായി പാസാക്കുന്നതിനും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങൾ നൽകുന്നതിനുമായി കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് നടപടി. പ്രതികളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയും വിവിധ രേഖകളും സിബിഐ പിടിച്ചെടുത്തു.
ജയ്പൂർ ഡിവിഷനിലെ നോർത്ത് വെസ്റ്റേൺ റെയിൽവേ ഓഫീസ് സൂപ്രണ്ടിനെതിരെ സ്വകാര്യ കമ്പനിയുടെ ബില്ലുകൾ അനുകൂലമായി പാസാക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിലെ നവി മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും ചേർന്ന് ഇയാൾ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ അറിയിച്ചു.
ഓഗസ്റ്റ് 13ന് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് സൂപ്രണ്ട്, അസിസ്റ്റന്റ് ഫിനാൻഷ്യൽ അഡ്വൈസർ, സീനിയർ സെക്ഷൻ ഓഫീസർ എന്നിവരെയും സ്വകാര്യ കമ്പനി ജീവനക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.46 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് ജയ്പൂരിലും ഡൽഹിയിലുമായി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം ഒമ്പത് ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു.
