തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽനിന്ന് ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കോടയും പൊലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമയായ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാലരാമപുരം വേലിക്കോട്ടുകോണത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ ടെറസിൽനിന്നാണ് വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും കോടയും കണ്ടെത്തിയത്. ബൈജു കരമനയിൽ പൂക്കട നടത്തി വരികയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം പൊലീസ് ബൈജുവിന്റെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ ടെറസിൽ ഒളിപ്പിച്ച നിലയിലാണ് വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും കോടയും കണ്ടെത്തിയത്.
പൊലീസ് എത്തിയതോടെ ബൈജു ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൂക്കച്ചവടത്തിന്റെ മറവിൽ ചാരായം വിൽപ്പന നടത്തിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
