ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം ആരംഭിച്ച തുടക്കത്തിൽ തന്നെ യുഎഇയ്ക്ക് സൈനിക സഹായമായി വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’യും സൈനികരും ഇസ്രയേൽ കൈമാറിയിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. രണ്ട് ഇസ്രയേൽ ഉദ്യോഗസ്ഥരെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
യുദ്ധകാലത്ത് ഇസ്രയേലും യുഎഇയും തമ്മിലുള്ള സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംഘർഷം ആരംഭിച്ചതിനുശേഷം അയൺ ഡോം സംവിധാനം യുഎഇയിൽ വിന്യസിച്ച വിവരം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.
ഇറാന്റെ ആക്രമണ ഭീഷണിയിൽപ്പെട്ട രാജ്യങ്ങളിൽ യുഎഇയാണ് ഏറ്റവും കൂടുതൽ ലക്ഷ്യമാക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ഇത്തരത്തിലുള്ള പ്രതിരോധ സഹായം നൽകിയത്.
മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കടുത്ത നിലയിൽ തുടരുന്നതിനിടെ, ഇത്തരത്തിലുള്ള സൈനിക സഹകരണം മേഖലയിലെ രാഷ്ട്രീയ-സൈനിക ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

