ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരങ്ങളിൽ വൻ അട്ടിമറി. മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ചരിത്രത്തിലാദ്യമായി ഐവറി കോസ്റ്റ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റിന്റെ ചരിത്ര വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാൻസിന്, രണ്ടാം പകുതിയിൽ ആ മേധാവിത്വം നിലനിർത്താനായില്ല. കളി ആരംഭിച്ച് 53, 84 മിനിറ്റുകളിലാണ് ഫ്രാൻസിന്റെ പ്രതിരോധക്കോട്ട തകർത്ത് ഐവറി കോസ്റ്റ് ഗോളുകൾ നേടിയത്. ലോകകപ്പ് ടൂർണമെന്റിന് തൊട്ടുമുമ്പ് താരതമ്യേന ദുർബലരെന്നു കരുതുന്ന ടീമിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് ഫ്രഞ്ച് പടയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മറ്റൊരു സന്നാഹ മത്സരത്തിൽ കരുത്തരായ സ്‌പെയിനെ ഏഷ്യൻ ശക്തികളായ ഇറാഖ് സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ 15-ാം മിനിറ്റിൽ താരം ഫെറാൻ ടോറസിലൂടെ സ്‌പെയിനാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ സ്പാനിഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് 26-ാം മിനിറ്റിൽ മെർച്ചാസ് ഡോസ്‌കിയിലൂടെ ഇറാഖ് സമനില ഗോൾ മടക്കുകയായിരുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന അടുത്ത സന്നാഹ മത്സരത്തിൽ സ്‌പെയ്ൻ പെറുവിനെ നേരിടും.
അതിനിടെ, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ കാണികൾ വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പൂർണ്ണ വിലക്കേർപ്പെടുത്തി. ഗാലറിയിൽ നിന്ന് കാണികൾ കുപ്പികളും മറ്റും മൈതാനത്തേക്ക് എറിയുന്നത് ഒഴിവാക്കാനാണ് ഈ കർശന തീരുമാനം. മുൻപ് ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സുരക്ഷ മുൻനിർത്തി ഇതിൽ മാറ്റം വരുത്തുകയായിരുന്നു. കുപ്പികൾക്ക് പുറമെ കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ എന്നിവരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും കാണികൾക്ക് സ്റ്റേഡിയത്തിന് അകത്തുനിന്ന് വെള്ളം വാങ്ങാനുള്ള ബദൽ സൗകര്യം ഒരുക്കുമെന്നും ഫിഫ വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കും യാത്രാച്ചെലവുകളും അമിതമായി വർദ്ധിപ്പിച്ചു എന്ന പരാതികൾക്കിടയിലാണ് വെള്ളക്കുപ്പികൾക്കും അധികൃതർ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഖത്തർ ലോകകപ്പിലും സ്റ്റേഡിയത്തിനുള്ളിൽ വെള്ളക്കുപ്പികൾ കൊണ്ടുപോകുന്നതിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

