തൃപ്പൂണിത്തുറ: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. എതിർവശത്തേക്ക് പോകുന്നതിനായി റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെയാണ് സരളയെ ട്രെയിൻ ഇടിച്ചതെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സരളയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു സരളയും ഭർത്താവ് അശോകനും. ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പതിവായി ഇരുവരും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: അരുൺ അശോക് (സൗദി അറേബ്യ), അഖിൽ അശോക് (ടെക്നോപാർക്ക്). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
