പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശ ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം നീളാനാണ് സാധ്യത.
മൂന്ന് പഞ്ചായത്തുകളിലായി നടന്ന തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടി രൂപയിലേക്ക് എത്തിയതായും പൊലീസ് വ്യക്തമാക്കുന്നു. ദീർഘകാലമായി നടന്ന ഇത്രയും വലിയ തട്ടിപ്പ് ഒരു ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താനാകില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
നിലവിൽ റിമാൻഡിലുള്ള റാണി ലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായമോ ഒത്താശയോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
