Home Top Storiesവി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി; സണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം കെ. മുരളീധരൻ

വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി; സണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം കെ. മുരളീധരൻ

by news_desk
0 comments

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റവും നിർണ്ണായകമായ പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുക. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കിയിരുന്ന ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് നൽകിയിരിക്കുന്നത്.

മറ്റ് പ്രമുഖ മന്ത്രിമാരിൽ സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല ലഭിച്ചപ്പോൾ, കെ. മുരളീധരൻ ആരോഗ്യവും ദേവസ്വവും കൈകാര്യം ചെയ്യും. എ.പി. അനിൽകുമാറാണ് പുതിയ റവന്യൂ മന്ത്രി. യുവനേതാക്കളായ പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്‌കാരിക വകുപ്പുകളും, എം. ലിജുവിന് എക്‌സൈസ്, സഹകരണ വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പും, ടി. സിദ്ദിഖിന് കൃഷി വകുപ്പും നിശ്ചയിച്ചു. വനിതാ പ്രതിനിധികളായ കെ.എ. തുളസി പിന്നാക്ക ക്ഷേമ വകുപ്പും, ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമം, തൊഴിൽ വകുപ്പുകളും കൈകാര്യം ചെയ്യും. ഒ.ജെ. ജനീഷിനാണ് കായിക-യുവജനക്ഷേമ വകുപ്പുകളുടെ ചുമതല.

ഘടകകക്ഷി നേതാക്കളിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി വകുപ്പുകൾ ലഭിച്ചു. എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ മന്ത്രിയാകുമ്പോൾ, കെ.എം. ഷാജി തദ്ദേശസ്വയംഭരണ വകുപ്പും, പി.കെ. ബഷീർ പൊതുമരാമത്ത് വകുപ്പും, വി.ഇ. അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും കൈകാര്യം ചെയ്യും. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലസേചനവും, അനൂപ് ജേക്കബിന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും ലഭിച്ചു. ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ വനം വകുപ്പ് മന്ത്രിയാകുമ്പോൾ സി.എം.പിയിലെ സി.പി. ജോൺ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. ഭരണകൂടത്തിന്റെ വികസന വേഗതയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് പരിചയസമ്പന്നർക്കും യുവാക്കൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വകുപ്പുവിഭജനം പൂർത്തിയാക്കിയിരിക്കുന്നത്.

You may also like