ഡൽഹി.വോട്ട് ചോരി ഒരു രാജ്യദ്രോഹ പ്രവൃത്തി ആണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ബ്രിഹാന്‍ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ വിരലില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരിച്ചാണ് രാഹുലിന്‍റെ പ്രതികരണം. ഇത്തരം കൃത്രിമത്വം വഴി ജനാധിപത്യത്തിന്മേലുള്ള പൗരന്മാരുടെ വിശ്വാസം തകർക്കപ്പെടുന്നു എന്നും രാഹുൽ ഗാന്ധി സാമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
കൂടുതൽ പരാതികൾ ലഭിച്ചതോടെ മഹാരാഷ്ട്ര സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ജനങ്ങളുടെ ഇടയിൽ ആശങ്കയും സംശയവും ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടു. ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രശ്നം രൂക്ഷമായി ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇലക്ഷൻ കമ്മീഷന്റെ മുന്നറിയിപ്പ്. സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ദിനേഷ് വാഗ്മാരെ ബിജെപിയുമായി ഒത്തുചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും അതിനാൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണമെന്നും ഉദ്ദവ് താക്കറേ ആവശ്യപ്പെട്ടിരുന്നു.
വോട്ടിങ് മഷി മായുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച ദിനേഷ് വാഗ്മാരെ അസിട്ടോൺ അഥവാ നെയ്ൽ പോളിഷ് ഉപയോഗിച്ച് മഷി മായിക്കാൻ സാധിക്കില്ലെന്നും അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചു. കൂടാതെ വോട്ടർമാരിൽ ആരെങ്കിലും വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും ദിനേഷ് വാഗ്മാരെ കൂട്ടിച്ചേർത്തു.

