തൂവാനത്തുമ്പികൾ എന്ന ക്ലാസിക് ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് പ്രചോദനമായ യഥാർത്ഥ വ്യക്തിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് മോഹൻലാൽ. ചിത്രത്തിലെ കഥാപാത്രം തന്റെ ജീവിതവുമായി അതിശയകരമായ സാമ്യമുണ്ടെന്നായിരുന്നു യഥാർത്ഥ ജയകൃഷ്ണനായി അറിയപ്പെടുന്ന കാരിക്കത്ത് ഉണ്ണിമേനോൻറെ പ്രതികരണം.
സംവിധായകൻ പത്മരാജൻ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന കഥാപാത്രം ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്നാണ് രൂപം കൊണ്ടത്. ദുബായിലെ തിയേറ്ററിൽ ആദ്യമായി ചിത്രം കണ്ടപ്പോൾ തന്നെ തന്റെ ജീവിതത്തിലെ സംഭവങ്ങൾ അതേപടി തിരയിൽ കാണുന്ന അനുഭവം ഉണ്ടായതായി ഉണ്ണിമേനോൻ പറഞ്ഞു.
“എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ അതേപടി കാണിച്ചതുപോലെ തോന്നി. അല്പം പൊടിപ്പും തൊങ്ങലും ഉണ്ടെങ്കിലും സിനിമ എനിക്ക് ആഴത്തിൽ തട്ടിയിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സിനിമയിൽ കാണുന്ന ചില സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അതിമനോഹരമായി അവതരിപ്പിച്ചുവെന്നും, നഗരത്തിലേക്ക് എത്തുന്ന സമയത്തെ മാറ്റങ്ങൾ ഉൾപ്പെടെ തന്റെ ജീവിതവുമായി ഏറെ സാമ്യമുണ്ടായിരുന്നുവെന്നും ഉണ്ണിമേനോൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികൾ ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്ന ക്ലാസിക് ചിത്രമായി തുടരുന്നു. ക്ലാരയും ജയകൃഷ്ണനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഇന്നും സിനിമാസ്വാദകരുടെ മനസിൽ സജീവമാണ്.

