തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്ന് ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഏപ്രില്‍ 18ന് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ആവശ്യകത 6033 മെഗാവാട്ടായി ഉയര്‍ന്നതും പുതിയ റെക്കോഡാണ്. ഏപ്രില്‍ 23ന് രാത്രി 10.30ഓടെ ഒരു മിനിറ്റില്‍ 6195 മെഗാവാട്ട് വരെ ആവശ്യകത ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ആവശ്യകത പ്രതീക്ഷകള്‍ക്കപ്പുറം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസരണ-വിതരണ ശൃംഖലകള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്. ചിലയിടങ്ങളില്‍ വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നതായും കെഎസ്ഇബി അറിയിച്ചു. ശൃംഖല പുനക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം ഈ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി.
എസിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ ക്രമീകരിക്കുക, ആവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും വൈദ്യുതി ബില്‍ നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

