കോഴിക്കോട്: സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര മടപ്പള്ളി കോളേജിന് മുൻപിലാണ് സംഭവം നടന്നത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസുകളിൽ കയറ്റാത്തതിനെതിരെ ഡിവൈഎഫ്ഐ സമരം നടത്തുന്നതിനിടെയായിരുന്നു അപകടം.
ദേശീയപാതയുടെ സർവീസ് റോഡിലൂടെ ബസ് കയറാതെ പോയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. സമരത്തിനിടെ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മൃദുലിനെ ബസ് ഇടിച്ചതെന്നാണ് ആരോപണം.
തലശ്ശേരി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിടിഎസ് ക്ലാസിക്’ എന്ന സ്വകാര്യ ബസ്സാണ് മൃദുലിനെ ഇടിച്ചത്. ഇടിച്ച് വീഴ്ത്തിയതിന് പിന്നാലെ ബസിലെ ജീവനക്കാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു.

