ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിന് സമീപം പ്രവർത്തിച്ചിരുന്ന ഡേ കെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനവുമായി ബന്ധപ്പെട്ട കേസിൽ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഡേ കെയറിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിവെച്ചിരുന്നെങ്കിലും സ്ഥാപന അധികൃതർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിഷയത്തിൽ കർണാടക ബാലാവകാശ കമ്മീഷൻ ഇടപെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ എല്ലാ ഡേ കെയർ സെന്ററുകളുടെയും പ്രവർത്തനം കർശനമായി പരിശോധിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡേ കെയറുകളുടെ പട്ടിക ശേഖരിച്ച് കൗൺസിൽ അംഗങ്ങൾ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. സാധാരണ പ്രവർത്തന മാനദണ്ഡങ്ങളും സുരക്ഷാ സംവിധാനങ്ങളും പാലിക്കാത്ത എല്ലാ ഡേ കെയർ സെന്ററുകളും ഉടൻ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡേ കെയറുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പരാതികൾ ഉയർന്നാൽ കർശന നടപടി സ്വീകരിക്കാനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംഭവത്തിൽ ബാധിക്കപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങൾ കരയുമ്പോൾ വായടപ്പിക്കാനായി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, വാഷ്റൂമുകളിൽ പൂട്ടിയിടുക, ടോയ്ലറ്റ് ക്ലീനിംഗ് സ്പ്രേയർ ഉപയോഗിച്ച് വായിലേക്ക് നേരിട്ട് വെള്ളം അടിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ക്രൂരതകളാണ് പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടത്.

