ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ കാലങ്ങളായി തുടരുന്ന കൊക്കക്കോള-പെപ്സി ആധിപത്യത്തിന് പുതിയ വെല്ലുവിളിയുമായി ഐടിസി. കമ്പനി അവതരിപ്പിച്ച പുതിയ **’ബി നാച്ചുറൽ കോക്കനട്ട് കോള’**യാണ് വിപണിയിൽ ശ്രദ്ധ നേടുന്നത്. നിലവിൽ ഇന്ത്യയിലെ ശീതളപാനീയ വിപണിയുടെ 90 ശതമാനവും രണ്ട് അമേരിക്കൻ കമ്പനികളാണ് നിയന്ത്രിക്കുന്നത്.
നേരിട്ടുള്ള മത്സരമല്ല, പുതിയ കാറ്റഗറിയാണ് ലക്ഷ്യം
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കാംപ കോള വിപണിയിൽ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഈ മേഖലയിലെ ആധിപത്യം മാറ്റാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐടിസിയുടെ പുതിയ പ്രവേശനം.
എന്നാൽ പരമ്പരാഗത കോള ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കുന്നതല്ല കമ്പനിയുടെ ലക്ഷ്യം. സാധാരണ കോളകളിൽ കാണുന്ന വാതകമോ പതയോ ഇല്ലാത്ത ഈ പാനീയത്തിൽ തേങ്ങാവെള്ളവും കോള ഫ്ളേവറും ചേർത്താണ് പുതിയ ഉൽപ്പന്നം ഒരുക്കിയിരിക്കുന്നത്. യാതൊരു അധിക മധുരവും ചേർക്കാത്തതും കുറഞ്ഞ കാലറി മാത്രമുള്ള ആരോഗ്യകരമായ പാനീയം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കുന്നത്.
പ്രീമിയം ഉൽപ്പന്നം; വില 60 രൂപ
300 മില്ലി സാധാരണ കോളയ്ക്ക് ഏകദേശം 38 രൂപ വിലയുള്ളപ്പോൾ, 250 മില്ലി വരുന്ന ഐടിസിയുടെ പുതിയ കോക്കനട്ട് കോളയ്ക്ക് 60 രൂപയാണ് വില. പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഉൽപ്പന്നം നിലവിൽ തിരഞ്ഞെടുത്ത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമാണ് ലഭ്യമാകുന്നത്.
ഓട്സ് അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാംഗോ സ്മൂത്തി, ചിയ സീഡുകൾ ചേർത്ത ബെറി സ്മൂത്തി തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് കോക്കനട്ട് കോളയും വിപണിയിലെത്തുന്നത്.
കാംപ കോളയുടെ മുന്നേറ്റം
അതേസമയം, വിപണിയിൽ തിരിച്ചെത്തി രണ്ട് വർഷത്തിൽ താഴെ സമയത്തിനുള്ളിൽ ഇന്ത്യയിലെ മുൻനിര നാല് കാർബണേറ്റഡ് പാനീയ ബ്രാൻഡുകളിലൊന്നായി കാംപ കോള മാറിയെന്ന് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് അവകാശപ്പെട്ടിരുന്നു.
കമ്പനിയുടെ കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ 4,700 കോടി രൂപയുടെ വാർഷിക വരുമാനമാണ് കാംപ കോള നേടിയത്. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ കാർബണേറ്റഡ് ഡ്രിങ്ക്സ് ബ്രാൻഡായി കാംപ കോള മാറിയതായും കമ്പനി അറിയിച്ചു.

