കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ ‘കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകിനെ കുറിച്ച് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിക്കിടെ ആശംസ കുറിക്കുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവർ സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പമാണ് തെറ്റിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
അക്ഷരപ്പിശകിനെ അടിസ്ഥാനമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുകൾ എല്ലാം താൻ കണ്ടെന്നും, ഇത്തരം വിമർശനങ്ങൾ പൂർണ മനസ്സോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് കാണുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെറ്റുകൾ സംഭവിച്ചാൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ടുപോകുകയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
“ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും പൂർണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുക എന്നതാണ് യുഡിഎഫിന്റെയും സർക്കാരിന്റെയും എന്റെയും നയം. സ്നേഹത്തിനും തിരുത്തലുകൾക്കും ഹൃദയം നിറഞ്ഞ നന്ദി,” എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

