ദില്ലി: രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യാ കണക്കുകൾ അടിയന്തരാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ. എത്ര വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷമാണ് ഈ നിയമനിർമാണത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
കുറ്റബോധം കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ചയ്ക്ക് എത്താത്തതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും അദ്ദേഹം വിമർശിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്തേക്ക് ആർഎസ്എസിന് കടന്നുവരാൻ വഴിയൊരുക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. സ്വകാര്യമേഖലയിലേക്കും ആർഎസ്എസ് ശക്തമായി കടന്നുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.
ദില്ലി ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പാർലമെന്റിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
