ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ വിജയ്യുടെ ടിവികെയ്ക്ക് അപ്രതീക്ഷിത വെല്ലുവിളി. പ്രധാന മുന്നണികളിലൊന്നിലും ഉൾപ്പെടാതെ സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും.
മുൻപ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി, ചൊവ്വാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ച നടപടി തെറ്റായതും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്ന് ഇടതുപാർട്ടികൾ വിമർശിച്ചു. രാജിക്ക് യാതൊരു ന്യായീകരണവുമില്ലാത്തതിനാൽ ഇത് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണെന്നും അവർ ആരോപിച്ചു.
വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്ന് ഇടതുപാർട്ടികൾ വ്യക്തമാക്കി. തങ്ങൾ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും അവർ അറിയിച്ചു.
