തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടർച്ചയായ മഴയെ തുടർന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗവും ചേരുന്നുണ്ട്.
മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയായ 190 മീറ്ററിലെത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 192.63 മീറ്ററിലെത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഒരു കാരണവശാലും നദിയിലിറങ്ങരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ എ. നിസാമുദ്ദീൻ മുന്നറിയിപ്പ് നൽകി.

