കൽപ്പറ്റ: വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തന്നെ ജയിലിൽ തുടരും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിലുള്ള അദ്ദേഹത്തെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
അതിനിടെ, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ എക്സൈസ് ഊർജ്ജിതമാക്കി. ഇതിനായി എക്സൈസ് സംഘം ഇന്ന് ബത്തേരി കോടതിയിൽ അപേക്ഷ നൽകും. ആന്റോ അഗസ്റ്റിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന ഗുരുതര കണ്ടെത്തലും എക്സൈസ് ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ അത്യാവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
