പന്തളം: വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രൻ (44) നെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്.
പ്രായമായ മാതാപിതാക്കളെ നിയമാനുസരണം സംരക്ഷിക്കേണ്ട ബാധ്യതയുണ്ടായിരുന്നിട്ടും പ്രതി അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേസിൽ പറയുന്നു. തുടർന്ന് വീടിന് സമീപത്തെ സ്കൂളിന് മുന്നിൽ ഇരിക്കുകയായിരുന്ന അച്ഛന്റെ അടുത്തെത്തിയ പ്രതി, മദ്യലഹരിയിൽ അദ്ദേഹത്തെ വലിച്ചിഴച്ച് റോഡിലിട്ട ശേഷം ഇരുകാലുകളും ഉയർത്തിപ്പിടിച്ച് കഴുത്തിൽ ചവിട്ടി അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ പന്തളം പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ.ബി. അജിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. അനിൽകുമാർ പി.ആർ ഹാജരായി. കോടതി നടപടികൾ സബ് ഇൻസ്പെക്ടർ ബിനു കുമാർ ഏകോപിപ്പിച്ചു.

