കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി ദമ്പതികൾ താമസിച്ചിരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്തായിരുന്നു വീടും കടയും തകർത്തത്.
അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചുവരുന്ന കടയോട് കൂടിയ വീടാണ് പൂർണമായും തകർത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം സംബന്ധിച്ച് കേസ് കോടതിയിൽ നിലവിലുണ്ട്.
പരാതി നൽകുന്നതിനായി തങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് ഉടമകൾ വീട് തകർത്തതെന്ന് ദമ്പതികൾ ആരോപിച്ചു. അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്നും ഇവർ ആരോപിക്കുന്നു.
വീട് തകർത്തതോടെ ദമ്പതികളുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ അവശിഷ്ടങ്ങൾക്കടിയിലായി. സംഭവത്തിൽ തങ്ങളുടെ വീട്ടുസാധനങ്ങളെല്ലാം നശിച്ചതായും ദമ്പതികൾ പറഞ്ഞു.
