കണ്ണൂര്‍: പയ്യന്നൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിഞ്ഞ കേസില്‍ നാല് സിപിഐഎം നേതാക്കളെ കോടതി വെറുതെ വിട്ടു. ഷിജില്‍, ടി.സി.വി. നന്ദകുമാര്‍, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
പോലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2016 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിയുകയായിരുന്നു. പൊലീസിന് നേരെ ബോംബെറിഞ്ഞ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവ് വി.കെ. നിഷാദിനെതിരെ കാപ്പ ചുമത്തിയതും ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തതുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സംഭവത്തിന് മുന്‍പ് പൊലീസിനെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിപിഐഎം നേതാക്കളെ പ്രതിചേര്‍ത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

