ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ നടപടികളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ ഉണ്ടായ വീഴ്ചകളാണ് നടപടിക്ക് വഴിവെച്ചത്.
പരീക്ഷാഫലങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വ്യാപകമായി പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടത്. പ്രത്യേകിച്ച് പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണത്തിന് ആക്കം കൂട്ടിയത്.
ഒഎസ്എം സേവനങ്ങളുടെ നടത്തിപ്പും മൂല്യനിർണയ പ്രക്രിയയിലെ ക്രമക്കേടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കരാർ സംവിധാനങ്ങളും പരിശോധിക്കും.
സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ വീഴ്ചകൾ വിലയിരുത്തുന്നതിനായി പാർലമെന്ററി സമിതി ഇന്ന് അവലോകന യോഗം ചേർന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യൂടെക്ക് കമ്പനിക്കെതിരായ ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

