തൃശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിലെ വീട്ടിൽ പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായപ്പോഴാണ് ആക്രമണമുണ്ടായത്. ഭാര്യയുമായുള്ള വഴക്കിനിടെ മകൾ ഭാര്യയുടെ പക്ഷം പിടിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് അടിക്കുകയും കൈപിടിച്ച് തിരിച്ചുവിരലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് തലയോട്ടിക്ക് പൊട്ടലുണ്ടാകുന്ന തരത്തിൽ വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
