കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇത്തരമൊരു വിവരം അറിഞ്ഞതെന്നും വിഷയത്തിൽ സർക്കാർ തലത്തിൽ യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ആർ.എൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ഉൾപ്പെട്ടവർ തന്നെ വീണക്കെതിരായ ഇഡി ആരോപണങ്ങൾക്ക് മറുപടി നൽകട്ടെയെന്നും സതീശൻ പറഞ്ഞു.
വീണക്കെതിരായ അന്വേഷണം നടക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് താൻ ഈ സ്ഥാനത്തിരുന്ന് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ആളുകൾ തന്നെ പ്രതികരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതികരിക്കേണ്ട ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
പുനർജനി കേസിലും വിശദീകരണം
പുനർജനി കേസിൽ മുൻ സർക്കാരാണ് തനിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നടത്തിയ അന്വേഷണത്തിൽ യാതൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചാരണം നടത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പുനർജനി പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 150 വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
