ദില്ലി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ തുടർച്ചയായ വിലവർധനവിനെതിരെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിലക്കയറ്റക്കാരൻ മോദി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, വ്യാപാര മേഖലയെ ബാധിക്കുന്ന തരത്തിൽ സർക്കാർ നിരന്തരം വില കൂട്ടുകയാണെന്ന് ആരോപിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് ആകെ 1,518 രൂപ വർധിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മെയ് ഒന്നിന് 993 രൂപ, ഏപ്രിൽ ഒന്നിന് 218 രൂപ, മാർച്ച് ഏഴിന് 115 രൂപ, മാർച്ച് ഒന്നിന് 31 രൂപ, ഫെബ്രുവരി ഒന്നിന് 50 രൂപ, ജനുവരി ഒന്നിന് 111 രൂപ എന്നിങ്ങനെയാണ് വർധനയെന്ന് പാർട്ടി വ്യക്തമാക്കി.
രാജ്യത്ത് മാസാദ്യമായ ഇന്ന് 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർധനവുണ്ടായതോടെ ദില്ലിയിൽ ഇതിന്റെ വില 3,071.50 രൂപയായി. ഈ വർധന വ്യാപാരികൾക്ക് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതായും കോൺഗ്രസ് ആരോപിച്ചു.
അതേസമയം 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലെ ഈ വർധനവിന് കാരണമെന്നാണ് സൂചന.
