കോഴിക്കോട്: ഓമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു. തെച്ച്യാട് ഭാഗത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു പരിശോധന.
29 ഗാർഹിക സിലിണ്ടറുകൾ, 31 വാണിജ്യ സിലിണ്ടറുകൾ, രണ്ട് ചെറിയ സിലിണ്ടറുകൾ ഉൾപ്പെടെ ആകെ 62 സിലിണ്ടറുകളാണ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ 29 സിലിണ്ടറുകൾ സമീപത്തെ ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നിലയിലും കണ്ടെത്തി.
ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ നിന്ന് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാമഗ്രികൾ തിരുവമ്പാടിയിലെ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് കൈമാറി.
ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബൻ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കബീർ, വിനോദ്, വിഗീഷ്, നൗഫൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

