തൃശ്ശൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവ് നായ പ്രസവിച്ച് കിടക്കുന്നതിനെ തുടർന്നാണ് അധികൃതർ അവധി നൽകിയത്.
അഞ്ചോളം നായക്കുട്ടികളുമായി തെരുവ് നായ വാഹന ഷെഡിൽ തുടരുന്നതിനാൽ അവയെ അവിടെ നിന്ന് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ മാസം സ്കൂളിലേക്ക് വരുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർഥിയെ തെരുവ് നായ കടിച്ചിരുന്നു. പിന്നീട് ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സ്കൂൾ കോമ്പൗണ്ടിലും പരിസര പ്രദേശങ്ങളിലുമെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികൾ സ്കൂളിലെത്തുന്ന വഴികളിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം 23-നാണ് സ്കൂളിലേക്ക് വരുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർഥിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ച നായ കുറച്ച് ദിവസങ്ങൾക്കകം ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

