കൊളുക്കുമല: വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും കോടിക്കണക്കിന് രൂപ വിലമതിക്കുന്നതുമായ ഭൂമിയാണിത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹാരിസൺ മലയാളം കമ്പനി ഭൂമി വിട്ടുനൽകിയത്. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിംഗ് കേന്ദ്രവും ഇതോടെ ഒഴിപ്പിച്ചു. വർഷങ്ങളായി സ്വകാര്യ എസ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന പാരിസ്ഥിതിക ലോല പ്രദേശമാണ് ഔദ്യോഗികമായി വനം വകുപ്പ് ഏറ്റെടുത്തത്.
മൂന്നാർ സൂര്യനെല്ലിക്ക് സമീപമുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയോട് ചേർന്നുള്ള നാല് വ്യത്യസ്ത ഭാഗങ്ങളിലായാണ് ഈ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി സ്ഥിതി ചെയ്യുന്നത്.
കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിംഗ് ടൂറിസം കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എന്നാൽ വനം വകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ പ്രവർത്തനം അവസാനിപ്പിച്ച് ഭൂമി വനം വകുപ്പിന് കൈമാറുകയായിരുന്നു.
കാട്ടുനായ്ക്കൾ, കാട്ടാനകൾ എന്നിവ ഉൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയാണ് ഈ പ്രദേശം. കൂടാതെ അപൂർവ ഇനം കൂണുകളും ഇവിടെ കാണപ്പെടുന്നുണ്ട്.

