കോഴിക്കോട്: പേരാമ്പ്രയും കൊയിലാണ്ടിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷന് ആരോപണം തള്ളിയതായി കളക്ടർ അറിയിച്ചു.
ചട്ടലംഘനം ഒന്നും നടന്നിട്ടില്ലെന്നും വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിന് സമീപം പോയത് പതിവ് പരിശോധനയുടെ ഭാഗമായാണെന്നും സ്ട്രോങ് റൂം തുറന്നിട്ടില്ലെന്നും കളക്ടർ വിശദീകരിച്ചു. തുറന്നത് മെറ്റീരിയൽ റൂമാണെന്നായിരുന്നു റിട്ടേണിങ് ഓഫീസർമാരുടെ നിലപാടും.
അതേസമയം, വോട്ടെണ്ണൽ ദിനമായ മെയ് 4ന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കാനാണ് നടപടി.
സ്ട്രോങ് റൂമുകൾ തുറന്നെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. കൊയിലാണ്ടിയിലെ സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
