Home Top Storiesതിരുവമ്പാടി വെടിക്കെട്ട് ഒഴിവാക്കും; സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്ന് ദേവസ്വം

തിരുവമ്പാടി വെടിക്കെട്ട് ഒഴിവാക്കും; സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്ന് ദേവസ്വം

by news_desk1
0 comments

തൃശൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഇത്തവണ തിരുവമ്പാടി ദേവസ്വം വെടിക്കെട്ടില്‍ നിന്ന് പിന്മാറുമെന്ന് സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ അറിയിച്ചു. സര്‍ക്കാരും പൊതുജനങ്ങളും എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആഘോഷപൂര്‍വ്വമായ പൂരം നടത്താന്‍ കഴിയില്ലെന്നും, ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കുന്നതിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും ഗിരീഷ് കുമാര്‍ അറിയിച്ചു. മുണ്ടത്തിക്കോട് സതീശനാണ് വെടിക്കെട്ടിന് കരാര്‍ നല്‍കിയിരുന്നതെന്നും നിരോധിത വെടിമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ദേവസ്വത്തിന്റെ നിലപാട്.

ഇതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് വ്യക്തമാക്കി. പൊതുജന വികാരവും ആചാരപരമായ പ്രാധാന്യവും കണക്കിലെടുത്ത് സമതുലിതമായ സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വലിയ ദുഃഖത്തിലാണ് എല്ലാവരും. സര്‍ക്കാരിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് സുരേഷ് ഗോപി എംപിയും അറിയിച്ചു.

വെടിക്കെട്ട് അപകടത്തില്‍ 13 പേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, മൂന്ന് പേരെ തിരിച്ചറിഞ്ഞതായും അധികൃതര്‍ അറിയിച്ചു. സുദര്‍ശനന്‍ (54), വാസുദേവന്‍ (54), സുവിന്‍ (40) എന്നിവരാണ് തിരിച്ചറിഞ്ഞവര്‍. ചിലരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. തിരിച്ചറിയാന്‍ കഴിയാത്ത ഒമ്പത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

You may also like