തൃശൂർ: വെടിക്കെട്ട് അപകടത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് അറിയിച്ചു. പൊതുജനങ്ങളുടെ വികാരവും ആചാരപരമായ പ്രാധാന്യവും പരിഗണിച്ച് സമതുലിതമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടർന്ന് വലിയ ദുഃഖത്തിലാണ് എല്ലാവരും എന്നുമാണ് ജി. സുരേഷിന്റെ പ്രതികരണം. “എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നുവെങ്കിലും സംഭവിച്ചത് നടക്കാൻ പാടില്ലാത്ത ദുരന്തമാണ്. സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിൽക്കും,” എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക യോഗം ചേർന്നിട്ടില്ലെന്നും അറിയിച്ചു.
അതേസമയം, പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എംപിയും പ്രതികരിച്ചു.
വെടിക്കെട്ട് അപകടത്തിൽ 13 പേർ മരിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, മൂന്ന് പേരെ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ചിലരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരിച്ചറിയാൻ കഴിയാത്ത ഒമ്പത് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, ശാസ്ത്രീയ പരിശോധനകൾ ആവശ്യമായതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റ 13 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ജില്ലയിൽ ആശങ്കയും ദുഃഖവും തുടരുന്നു.

