ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ചരിത്രമുള്ള ബ്രസീൽ, കഴിഞ്ഞ അഞ്ച് ടൂർണമെന്റുകളിലെ നിരാശയ്ക്ക് വിരാമമിടാൻ ഇത്തവണ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ്. ജൂൺ 14 മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി, കളിക്കാരുടെ കായികക്ഷമതയും തന്ത്രങ്ങളും മെച്ചപ്പെടുത്താൻ ‘സ്മാർട്ട് വെസ്റ്റുകൾ’ എന്ന വെയറബിൾ ടെക്നോളജിയാണ് ബ്രസീലിയൻ സ്പോർട്സ് സയൻസ് വിഭാഗം ഉപയോഗിക്കുന്നത്. സ്പോർട്സ് ബ്രാ പോലെയുള്ള ഈ ലൈറ്റ് വെയ്റ്റ് വെസ്റ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകളും ജിപിഎസ് സംവിധാനവും വഴി കളിക്കാരുടെ ഓട്ടത്തിന്റെ വേഗത, ഹൃദയമിടിപ്പ്, തളർച്ചയുടെ അളവ്, പരിക്കുകളിൽ നിന്നുള്ള വീണ്ടെടുക്കൽ എന്നിവ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. ബ്രസീൽ ദേശീയ ടീമിന്റെ സ്പോർട്സ് സയൻസ് മേധാവി ഗ്വിൽഹെർമെ പാസോസിന്റെ നേതൃത്വത്തിൽ, ആഭ്യന്തര ക്ലബ്ബുകളിൽ കളിക്കുമ്പോൾ പോലും താരങ്ങളുടെ ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്താണ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും സംഘത്തിനും കൈമാറുന്നത്. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ വിവിധ ലീഗുകളിൽ കളിക്കുന്ന സൂപ്പർ താരങ്ങളുടെ പ്രകടനം കൃത്യമായി താരതമ്യം ചെയ്യാനും പരിക്കിന്റെ പുനരധിവാസ ഘട്ടങ്ങൾ സുരക്ഷിതമായി വിലയിരുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

സ്പോർട്സ് ടെക്നോളജി കമ്പനിയായ ‘കാറ്റപൾട്ട്’ വികസിപ്പിച്ച ഈ ട്രാക്കിംഗ് സംവിധാനം പരിക്കുകൾ ഒഴുവാക്കാനും സബ്‌സ്റ്റിറ്റ്യൂഷൻ തീരുമാനങ്ങൾ കൃത്യമാക്കാനും ഏറെ ഫലപ്രദമാണ്. എന്നാൽ ഫുട്ബോൾ എന്നത് വെറുമൊരു അത്ലറ്റിക്സ് അല്ലെന്നും കൂടുതൽ ദൂരം ഓടുന്നതല്ല മികച്ച കളിയുടെ മാനദണ്ഡമെന്നും പാസോസ് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു മത്സരത്തിൽ വെറും 6 കിലോമീറ്റർ മാത്രം ഓടിയ, എന്നാൽ തന്ത്രപരമായി എപ്പോഴും കൃത്യമായ സ്ഥാനങ്ങളിൽ നിലയുറപ്പിച്ച പൊസിഷനിംഗ് ഒരു സവിശേഷ കളിക്കാരന്റെ ഡാറ്റ അദ്ദേഹം പങ്കുവെച്ചു. ഡാറ്റ എത്രയൊക്കെ അനുകൂലമാണെങ്കിലും കളിക്കാരന്റെ സാങ്കേതികവും മാനസികവുമായ കരുത്ത് വിലയിരുത്തി അന്തിമ തീരുമാനമെടുക്കുന്നത് പരിശീലകൻ മാത്രമായിരിക്കും. ഇത്തവണത്തെ ലോകകപ്പിൽ ഫിഫയും ലെനോവോയും ചേർന്ന് വികസിപ്പിച്ച ‘ഫുട്ബോൾ എഐ പ്രോ’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റും തത്സമയ വിവരങ്ങൾ നൽകാൻ കോച്ചുമാരെ സഹായിക്കുന്നുണ്ട്. സാങ്കേതികവിദ്യകൾ എത്ര പുരോഗമിച്ചാലും അതിന് പിന്നിലെ മനുഷ്യന്റെ കൃത്യമായ വിശകലനവും കളിസ്ഥലത്തെ താരങ്ങളുടെ പ്രകടനവുമാണ് ലോകകപ്പ് കിരീടം ആർക്കെന്ന് നിശ്ചയിക്കുകയെന്ന് ബ്രസീലിയൻ ക്യാമ്പ് അടിവരയിടുന്നു.


