ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ രാത്രിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെട്ടതായും 1155 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ബെയ്റൂട്ട് ഉൾപ്പെടെ നിരവധി ജനവാസ മേഖലകളിലാണ് ആക്രമണം നടന്നത്. രാജ്യത്തുടനീളം നൂറിലധികം വ്യോമാക്രമണങ്ങൾ നടത്തിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ആംബുലൻസുകൾ നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 2-ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ബെയ്റൂട്ട്, ബെക്ക താഴ്വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടി നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാൻ–അമേരിക്ക–ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ആക്രമണം തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മുൻപ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഹോർമുസ് വഴി സുരക്ഷിത ഗതാഗതം ഉറപ്പാക്കാമെന്ന് അറിയിച്ചിരുന്നു. അതേസമയം, ഡോണൾഡ് ട്രംപ് വെടിനിർത്തലിന് പിന്നാലെ ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായതായി പ്രതികരിച്ചിരുന്നു.
പാകിസ്താനിലെ ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ലെബനനിലെ ആക്രമണം കടുത്തത്, പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

