ഹൈദരാബാദ്: ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ആഡംബരവാഹനം ഇടിച്ച് യുവാവ് മരിച്ചു. ഹൈദരാബാദിലെ ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽ ഞായറാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജ് (32)നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം എടുക്കാനാണ് ശ്യാംരാജ് ബ്രിഡ്ജിലെത്തിയത്.
ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ മേഴ്‌സിഡസ് കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി ശ്യാംരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

