മധ്യപ്രദേശിൽ ഭർത്താവിന്റെ ക്രൂര പീഡനത്തിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിലെത്തി. കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിയ നിലയിൽ ആറ് കിലോമീറ്ററോളം നടന്ന് എത്തിയ യുവതിയുടെ ദുരനുഭവം ഞെട്ടലുണ്ടാക്കുന്നതാണ്.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ഭർത്താവ് സർദാർ സിംഗ് തൻവാർ വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും ചെയ്തതായി യുവതി മംഗീഭായ് തൻവാർ പരാതിപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിംഗ് ഭാര്യയുമായി വഴക്കിട്ടതായാണ് പൊലീസ് പറയുന്നത്. എതിർത്ത യുവതിയെ മരക്കൊമ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഇതിനെ തുടർന്ന് അന്നുരാത്രി തന്നെ പൊലീസിൽ പരാതി നൽകാനായി യുവതി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വഴിമധ്യേ ഒരു ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഭർത്താവ് തടഞ്ഞുനിർത്തി വീണ്ടും മർദ്ദിക്കുകയും ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.
വീട്ടിലെത്തിച്ച ശേഷം യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിന്റെ തൂണിൽ പൂട്ടിയിട്ടു. “ഇനി നീ എങ്ങനെ പൊലീസിൽ പരാതിപ്പെടുമെന്ന് നോക്കാം” എന്ന് വെല്ലുവിളിച്ച ശേഷമാണ് ക്രൂരത തുടരിയത്. ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി ചൂടാക്കി യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചു. വേദനകൊണ്ട് യുവതി നിലവിളിച്ചെങ്കിലും സഹായിക്കാൻ ആരും എത്തിയില്ല.

