കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ രചയിതാക്കൾക്കും പ്രസാധകനും സമൻസ് അയക്കാൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനുമാണ് സമൻസ് അയക്കാൻ കോടതി നിർദേശിച്ചത്. കേസ് ഇനി ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.
പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. എം.ടി.യെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയും തേജോവധം ചെയ്യുകയും ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് പുസ്തകം രചിച്ചതെന്നാണ് ഇവരുടെ ആരോപണം.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്നും എം.ടി.യുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.

