തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സംഭവത്തിൽ ആക്രമണം നടത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
നെയ്യാറ്റിൻകര സ്വദേശിയായ മനോജാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്തതാണ് തർക്കത്തിന് തുടക്കമായത്. ഇത് മനോജ് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.
തുടർന്ന് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുകയും ആക്രമണത്തിൽ മനോജ് കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

