കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മാതൃകയായി ഒരു കുടുംബം. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയായ വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യുന്നത്.
വിഷ്ണുവിന്റെ രണ്ട് വൃക്കകളും കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി പൊലീസ് ഗ്രീൻ കൊറിഡോർ ഒരുക്കും. KL05BB 5596 നമ്പർ ആംബുലൻസിലാണ് അവയവങ്ങളുമായുള്ള യാത്ര.
ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 20-കാരനായ വിഷ്ണു മരിച്ചത്. കരളും ഒരു വൃക്കയും കോർണിയയും കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് നൽകും.
ജൂലൈ 6-നാണ് കടുത്ത തലവേദനയെ തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
കനത്ത ദുഃഖത്തിനിടയിലും വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ടുവന്നത് നാല് പേർക്ക് പുതുജീവൻ നൽകുന്ന തീരുമാനമായി. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു വിഷ്ണു.

