തൃശ്ശൂർ: 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആവേശം കേരളവും ഹൃദയപൂർവം ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു. ലോകകപ്പ് നേരിട്ട് നാട്ടിൽ നടക്കുന്നതുപോലെയുള്ള ആവേശമാണ് ജനങ്ങൾക്കിടയിൽ പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസമൂഹത്തിലെയും വിദ്യാർഥികളിലെയും ഫുട്ബോൾ താൽപര്യം മുൻനിർത്തി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ‘വൺ മില്യൺ തൂഫാൻ ഗോൾ’ പദ്ധതി വലിയ വിജയമായതായി മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20-നകം പത്ത് ലക്ഷം ഗോളുകൾ എന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും, കുട്ടികളുടെ ആവേശം മൂലം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ലക്ഷ്യം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പത്മശ്രീ ജേതാവുമായ ഐ.എം. വിജയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ആർ. ശ്രീജേഷ്, തൃശ്ശൂർ ഡി.ഡി.ഇ. ടി. ഷൈല, സംസ്ഥാന സ്പോർട്സ് കോ-ഓർഡിനേറ്റർ അജിത് വർഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർമാരായ പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ആർ.ഡി.എസ്.ജി.എ. സെക്രട്ടറി തൃശ്ശൂർ സുധീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നുള്ള അണ്ടർ-15 ആൺകുട്ടികളുടെ, അണ്ടർ-17 പെൺകുട്ടികളുടെ, അണ്ടർ-17 ആൺകുട്ടികളുടെ സ്കൂൾ ടീമുകളാണ് സംസ്ഥാനതല സുബ്രതോ കപ്പ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും.
