കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച അഖിൽ മാരാർ, പറഞ്ഞ വാക്ക് പാലിക്കുന്നതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. വീടിന്റെ നിർമാണത്തിന് പിന്തുണ നൽകിയ സുരേഷ് ഗോപിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സിനും അദ്ദേഹം നന്ദി അറിയിച്ചു.
അതോടൊപ്പം, ഇനി മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കില്ലെന്നും സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖിൽ വ്യക്തമാക്കി. മുൻപ് എടുത്ത രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നുവെന്നും ആ തെറ്റ് തിരുത്തി സ്വന്തം നിലപാടുകളോടെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വീട് ഇല്ലാതെ ദുരിതജീവിതം നയിച്ചിരുന്ന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന പ്രഖ്യാപനം അഖിൽ മാരാർ നടത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും നൽകിയ വാഗ്ദാനം യാഥാർഥ്യമാക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
