തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). സംഭവത്തിൽ വിശദമായ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് എസ്‌ഐടി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിട്ടുള്ളതെങ്കിലും, എഫ്‌ഐആറിൽ ആരുടെയും പേരുകൾ നിലവിൽ പരാമർശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസ്തുത പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എസ്‌ഐടിക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. കൃത്യവിലോമം വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിൽ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ, 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിര്‍ണയം നടത്തിയില്ല എന്ന കാര്യമാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. പരീക്ഷാ മൂല്യനിര്‍ണയത്തിലെ ഈ അപാകത ചൂണ്ടിക്കാട്ടി കെ. ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയാണ് ഒടുവിൽ കാര്യമായ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ കേസിൽ എസ്‌ഐടി അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐജി അജിതാ ബീഗത്തിന് പുറമേ എസ്‌പി സക്കറിയ മാത്യു, ഡിവൈഎസ്‌പി ജി. അജയ് നാഖ് എന്നിവരും ഉൾപ്പെടുന്നതാണ് ഈ പ്രത്യേക അന്വേഷണ സംഘം.

