Home Internationalഎഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ; അമൃത്പാൽ സിംഗിനെതിരെ അറസ്റ്റ് വാറന്റുമായി ലോസാഞ്ചലസ് കോടതി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ; അമൃത്പാൽ സിംഗിനെതിരെ അറസ്റ്റ് വാറന്റുമായി ലോസാഞ്ചലസ് കോടതി

by news_desk
0 comments

വാഷിങ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ (FBI) കൊടുംകുറ്റവാളികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടംനേടി ഇന്ത്യക്കാരൻ. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് എഫ്ബിഐ പ്രതിചേർത്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അമൃത്പാൽ സിംഗ് എന്നാണ് എഫ്ബിഐയുടെ ഔദ്യോഗിക വിശദീകരണം. വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ വൻതോതിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ഇയാൾക്ക് നിർണായക പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ 2024-ലെ പുതിയ ചിത്രമടക്കമാണ് എഫ്ബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയ മാരക ലഹരിമരുന്നുകൾ വടക്കേ അമേരിക്കയിൽ വിതരണം ചെയ്യുന്ന കുപ്രസിദ്ധമായ ലഹരിക്കാർട്ടലുമായി അമൃത്പാലിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. അഞ്ച് അടി ഒൻപത് ഇഞ്ചാണ് ഇയാളുടെ ഉയരം. കാനഡയിലെ വാൻകൂവർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവീന്ദർ ദന്ത എന്ന ലഹരിക്കടത്ത് സംഘത്തിലെ ഒരു പ്രമുഖ കണ്ണിയാണ് അമൃത്പാൽ സിംഗ് എന്നും എഫ്ബിഐ വ്യക്തമാക്കുന്നു.

എന്നാൽ, അമൃത്പാൽ സിംഗ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജലന്ധറിൽ വെച്ചുണ്ടായ ദാരുണമായ റോഡ് അപകടത്തിൽ മരണപ്പെട്ടതായാണ് ഇയാളുടെ ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. ഇതിനിടയിലാണ് കഴിഞ്ഞ ജൂൺ 23-ന് ഇയാൾക്കെതിരെ എഫ്ബിഐ ഔദ്യോഗികമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോസാഞ്ചലസിലെ ഒരു യുഎസ് ഫെഡറൽ കോടതിയാണ് അമൃത്പാൽ സിംഗിനെതിരെ വാറന്റ് ഇറക്കിയിട്ടുള്ളത്.

You may also like