ടെഹ്‌റാൻ: അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ എണ്ണ കയറ്റുമതി തടയാൻ യു.എസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. ഒറ്റരാത്രികൊണ്ട് ഇറാന്റെ 5 ഇന്ധന ടാങ്കറുകളാണ് അമേരിക്ക ആക്രമിച്ചു തകർത്തത്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വൻ തിരിച്ചടിയാണ് ഇറാൻ നൽകിയത്. ജോർദാനിലേക്ക് മാത്രം 20 ബാലിസ്റ്റിക് മിസൈലുകൾ അയച്ച ഇറാൻ, അമേരിക്കയുടെ പടക്കപ്പലുകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. ഇതിനുപുറമെ, അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായും മറ്റ് 18 കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാൻ അവകാശപ്പെട്ടു. 28 കപ്പലുകൾക്ക് നേരെയാണ് ഇരുവിഭാഗവും ആക്രമണം നടത്തിയത്. ഇതിൽ 8 എണ്ണം ഇറാന്റെ ഇന്ധന ടാങ്കറുകളും 4 എണ്ണം യു.എസ് പടക്കപ്പലുകളുമാണ്.
തങ്ങളുടെ രണ്ടു പടക്കപ്പലുകൾ ആക്രമിക്കപ്പെട്ടെങ്കിലും നാശനഷ്ടങ്ങളില്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്ത അന്തർവാഹിനിയിൽ നിർണായക വിവരങ്ങളൊന്നുമില്ലെന്നും യു.എസ് വ്യക്തമാക്കുന്നു. ഇതോടൊപ്പം വ്യോമയാന മേഖലയിലടക്കം ഇറാനുമായി ബന്ധമുള്ള 36 കമ്പനികൾക്ക് അമേരിക്ക കടുത്ത വിലക്കേർപ്പെടുത്തി. ജോർദാനിലേക്ക് ഇറാൻ അയച്ച 20 മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ അറിയിച്ചു. സംഘർഷം പടർന്നതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്.
