ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി യുവാവും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിലെത്തിയത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോർ സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 3-നാണ് ഗ്യാസ് സിലിണ്ടർ സ്ഫോടനമുണ്ടായത്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. ഒരു മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയും പിഴയും ഉണ്ടാകുമെന്നും അറിയിച്ചു.
വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ധർ വീണ്ടും ഓർമ്മിപ്പിച്ചു.

