ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള ദുരിതം രൂക്ഷമായി തുടരുന്നു. ശക്തമായ മഴ തുടരുന്ന അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 96 ആയി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിലവിൽ അമ്പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഹിരാകുഡ് അണക്കെട്ട് തുറന്നതിനെ തുടർന്ന് ഒഡീഷയിലെ 14 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ശക്തമായ സാഹചര്യത്തിൽ കേദാർനാഥ്, ബദ്രിനാഥ് തീർഥാടകർക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും മഴയെ തുടർന്ന് മുന്നറിയിപ്പ് തുടരുകയാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, വെള്ളപ്പൊക്കമുണ്ടായ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും അസമിൽ ഒന്നര ലക്ഷത്തിലധികം പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പിലെ ഉയർച്ച-താഴ്ചകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
അതേസമയം, ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്ക് സാധ്യത തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡെറാഡൂൺ, ചമോലി, ബാഗേശ്വർ ജില്ലകളിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ വിവരങ്ങളും റോഡ് സാഹചര്യങ്ങളും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
